Saturday 8 December 2012

ഇന്ത്യ എനിക്ക്‌ മാതൃരാജ്യം: ഹെലേന ഇഗ്നസ്‌

ഇന്ത്യ തനിക്ക്‌ മാതൃരാജ്യം പോലെയാണെന്ന്‌ പ്രശസ്‌ത ബ്രസീലിയന്‍ ചലച്ചിത്രകാരി ഹെലേന ഇഗ്നസ്‌. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ ഇന്‍ കോണ്‍വര്‍സേഷനില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യന്‍ സിനിമകളില്‍ സത്യജിത്‌ റായിയുടെ ചിത്രങ്ങള്‍ മാത്രമാണ്‌ തനിക്ക്‌ കാണാന്‍ കഴിഞ്ഞിട്ടുള്ളതെന്നും വിസ്‌മയിപ്പിക്കുന്ന ചലച്ചിത്രകാരനാണ്‌ അദ്ദേഹമെന്നും ഇഗ്നസ്‌ പറഞ്ഞു. ഇവിടുത്തെ ചിത്രങ്ങളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ താത്‌പര്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നടി, സംവിധായിക, തിരക്കഥാകൃത്ത്‌ എന്നീ നിലകളില്‍ വിഖ്യാതയായ ഹെലേന, തന്റെ കരിയറിന്റെ ആദ്യകാലങ്ങളില്‍ അനുഭവിക്കേണ്ടി വന്ന കഷ്‌ടപ്പാടുകളെക്കുറിച്ചും വാചാലയായി. കലുഷിതമായ രാഷ്‌ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയായിരുന്ന ഒരു കാലഘട്ടത്തില്‍ അഭിനയം ജീവിതചര്യയായി തെരഞ്ഞെടുക്കുന്നതിന്‌ ഒട്ടും ധൈര്യമില്ലായിരുന്നു. അക്കാര്യം ആലോചിക്കുമ്പോള്‍ ശരിക്കും അത്ഭുതമാണ്‌. ആദ്യകാല ചിത്രമായ ദ റെഡ്‌ ലൈറ്റ്‌ ബന്‍ഡിറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന്‌, ഹെലേന അതിന്റെ കലാമൂല്യത്തെക്കുറിച്ചും അക്കാലത്ത്‌ ഏറെ ചര്‍ച്ചകള്‍ക്ക്‌ വിഷയമായതിനെക്കുറിച്ചും സംസാരിച്ചു. ദ റെഡ്‌ ലൈറ്റ്‌ ബന്‍ഡിറ്റിന്റെ സംവിധായകനും പില്‍ക്കാലത്ത്‌ തന്റെ ഭര്‍ത്താവുമായ റോജേരിയോ സ്‌ഗാന്‍സര്‍ലയുമൊത്ത്‌ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമായി കരുതുന്നു.അദേഹത്തിന്റെ വിയോഗമാണ്‌ തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദുഖകരമായ സംഭവമെന്നും ഹെലേന ഇഗ്നസ്‌ പറഞ്ഞു.
നാടക രംഗത്തു നിന്നും സിനിമയിലേയ്‌ക്കെത്തിയ തന്റെ അഭിനയ പ്രക്രിയ രൂപപ്പെടുത്തിയത്‌ പ്രശസ്‌ത നാടകപ്രവര്‍ത്തകരായ സ്റ്റാന്‍സ്ലാവ്‌സ്‌കിയുടെയും ബെര്‍റ്റോള്‍റ്റ്‌ ബ്രഹത്തിന്റെയും സമ്പ്രദായങ്ങളാണെന്നും നാടകത്തെയും സിനിമയെയും താന്‍ ഒരു പോലെ ഇഷ്‌ടപ്പെടുന്നതായും അവര്‍ പറഞ്ഞു.
പട്ടാളഭരണത്തിന്റെ ദുരിതങ്ങള്‍ ധാരാളം അനുഭവിക്കേണ്ടി വന്ന ജനതയാണ്‌ ബ്രസീലുകാര്‍. ബ്രസീലിയന്‍ ചലച്ചിത്രരംഗത്തെ നാശത്തിന്റെ വക്കിലേയ്‌ക്ക്‌ തള്ളിവിട്ടത്‌ പട്ടാളഭരണമാണ്‌. ബ്രസീലിയന്‍ ചലച്ചിത്രങ്ങള്‍ ഇപ്പോള്‍ കോളോണിയല്‍ ആധിപത്യത്തിലാണെന്ന്‌ ഹെലേന ഇഗ്നസ്‌ പറഞ്ഞു. ഹോളിവുഡിന്റെ ഇടപെടലുകള്‍ ഗുണത്തെക്കാളേറെ ദോഷമാണ്‌ ബ്രസീല്‍ ചിത്രങ്ങള്‍ക്ക്‌ വരുത്തുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഹെലേന ഇഗ്നസിനോടുള്ള ബഹുമാനാര്‍ഥം ഇത്തവണത്തെ മേളയില്‍ റെട്രോസ്‌പെക്‌ടീവ്‌ വിഭാഗത്തില്‍ അവരുടെ ഏഴ്‌ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

No comments:

Post a Comment