Wednesday 5 December 2012

മേളയ്‌ക്ക്‌ മുഖ്യമന്ത്രി തിരിതെളിയ്‌ക്കും

പതിനേഴാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ ഡിസംബര്‍ ഏഴിന്‌ തുടക്കമാകും. നിശാഗന്ധിയില്‍ വൈകുന്നേരം ആറിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേളയ്‌ക്ക്‌ തിരിതെളിക്കും. വനം -സ്‌പോര്‍ട്‌സ്‌ -സിനിമ മന്ത്രി കെ ബി ഗണേഷ്‌ കുമാര്‍ അദ്ധ്യക്ഷനായിരിക്കും. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കും.
ഉദ്‌ഘാടനച്ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, ആരോഗ്യമന്ത്രി വി എസ്‌ ശിവകുമാര്‍, മേയര്‍ കെ ചന്ദ്രിക, എം എല്‍ എ മാരായ കെ മുരളിധരന്‍, വി ശിവന്‍കുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.

ഉദ്‌ഘാടന ചിത്രം
വിഖ്യാത ചലച്ചിത്രകാരന്‍ ആല്‍ഫ്രഡ്‌ ഹിച്ച്‌കോക്കിന്റെ നിശബ്‌ദ ചിത്രം ദ്‌ റിംങ്‌ (1927) ആണ്‌ ഉദ്‌ഘാടന ചിത്രം.ലണ്ടനില്‍ നിന്നെത്തുന്ന പ്രസിദ്ധകലാകാരന്മാര്‍ നിശബ്‌ദസിനിമാ കാലഘട്ടത്തെ പുനര്‍ജ്ജനിപ്പിച്ച്‌ ലൈവ്‌ ബാക്ക്‌ഗ്രൗണ്ട്‌ സ്‌കോര്‍ അവതരിപ്പിക്കും. കേരളത്തിലെ രണ്ടുതലമുറകള്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയാത്ത അനുഭവമാണ്‌ നിശബ്‌ദ്ദചിത്രത്തിന്റെ അവതരണത്തിലൂടെ ലഭിക്കുന്നത്‌. ഇന്ത്യന്‍ സിനിമയുടെ 100-ാം വാര്‍ഷികത്തിന്റെയും മലയാള ശബ്‌ദ സിനിമയുടെ 75-ാം വാര്‍ഷികത്തിന്റെയും പശ്ചാത്തലത്തിലാണ്‌ ഉദ്‌ഘാടന പ്രദര്‍ശനത്തിന്റെ പ്രസക്തി.


16 വിഭാഗങ്ങളിലായി 198 ചിത്രങ്ങള്‍
വിവിധ വിഭാഗങ്ങളിലായി 54 രാജ്യങ്ങളിലെ 198 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളുണ്ട്‌. മെക്‌സിക്കോ, സെനഗല്‍, ചിലി, ഫിലിപ്പൈന്‍സ്‌, ജപ്പാന്‍, തുര്‍ക്കി, അല്‍ജീരിയ, ഇറാന്‍ ചിത്രങ്ങളോടൊപ്പം ഇന്ത്യയില്‍ നിന്നും നിതിന്‍ കക്കര്‍ സംവിധാനം ചെയ്‌ത ഫിലിമിസ്ഥാനും മലയാളിയായ കമലിന്റെ ഹിന്ദി ചിത്രം ഐ.ഡി.യും റ്റി. വി. ചന്ദ്രന്‍െറ ഭൂമിയുടെ അവകാശികളും ജോയി മാത്യുവിന്‍െറ ഷട്ടറും സുവര്‍ണ്ണ ചകോരത്തിനായി മത്സരിക്കുന്നു.
ലോക സിനിമ,ആസ്‌ട്രേലിയന്‍ അബോര്‍ജിനല്‍ സിനിമ, ഫ്രഞ്ച്‌ അഡോളസണ്‍സ്‌ ചിത്രങ്ങള്‍, വിയറ്റ്‌നാം ചിത്രങ്ങള്‍, ശ്രീലങ്കന്‍ സിനിമാ ഇന്ന്‌, റിട്രോസ്‌പെക്‌ടീവ്‌, ഹാപ്പി സെവന്റീയത്ത്‌ ഇയര്‍ - ഹേലേന ഇഗ്നസ്‌, ജൂറിച്ചിത്രങ്ങള്‍, സമകാലീന പ്രതിഭാ ചിത്രങ്ങള്‍, ടോപ്പ്‌ ആംഗിള്‍ സിനിമ, സ്‌ക്രീന്‍ ആന്റ്‌ പ്ലേ, ഹോമേജ്‌, സമകാലിക ഇന്ത്യന്‍ സിനിമ,മലയാള സിനിമ ഇന്ന്‌ എന്നിവയാണ്‌ മറ്റ്‌ വിഭാഗങ്ങള്‍. സല്‍മാന്‍ റിഷ്‌ദിയുടെ മിഡ്‌നൈറ്റ്‌ ചില്‍ഡ്രനെ അധികരിച്ച്‌ ദീപാ മേത്ത ഇതേ പേരിലെടുത്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനം ഇവിടെ നടക്കും.
ലോകസിനിമയിലെ അതികായകരായ വോള്‍ക്കര്‍ ഷോണ്‍ ഡ്രോഫ്‌ , കെന്‍ലോക്ക്‌, ബെര്‍നാഡോ ബര്‍ട്ടലൂച്ചി, അകി കരിസ്‌മാക്കി, അബ്ബാസ്‌ കിരസ്‌താമി, അപ്പിച്ചാറ്റ്‌പോങ്‌, റൗള്‍ റൂയിസ്‌, വാള്‍ട്ടര്‍ സാലസ്‌, കിം കി ഡുക്ക്‌, ഫത്തീഹ്‌ അകിന്‍, ഒളിവര്‍ അസായസ്‌, മക്‌ബല്‍ ബഫ്‌, ലാര്‍സ്‌ വോണ്‍ ട്രയര്‍, നദീം ലബാക്കി,തവിയാനി സഹോദരന്മാര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ലോക സിനിമവിഭാഗത്തിലുണ്ട്‌. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ പുറത്തിറങ്ങിയ 78 ചിത്രങ്ങളാണ്‌ ഈ വിഭാഗത്തിലുള്ളത്‌.


മേളയില്‍ സ്‌ത്രീശബ്ദമായി 25 ചിത്രങ്ങള്‍
ശ്രദ്ധേയരായ 24 വനിതാസംവിധാകരുടെ 25 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഹെലേന ഇഗ്നസ്‌, ബെല്‍മിന്‍ സോയല്‍യമസ്‌, സുമിത്രാ ഭാവേ, അജിത്‌ സുചിത്ര വീര, മരിയാം അബൗ അൗഫ്‌, റേച്ചല്‍ പെര്‍ക്കിന്‍സ്‌, ദീപ മേത്ത തുടങ്ങിവരുടെ ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും.

സത്യനെക്കുറിച്ച്‌ എക്‌സ്‌ബിഷന്‍
മലയാളത്തിന്റെ പ്രിയനടന്‍ സത്യന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ച്‌ അദ്ദേഹം അഭിനയിച്ച ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ അദ്ദേഹത്തെക്കുറിച്ചുള്ള എക്‌സിബിഷനും പുസ്‌തക പ്രകാശനവും ഉണ്ടായിരിക്കും.
മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകളെ സ്‌മരിക്കുന്ന ഹോമേജ്‌ വിഭാഗത്തില്‍ ഫ്രഞ്ച്‌ ചലച്ചിത്രകാരന്‍ ക്രിസ്‌ മാര്‍ക്കര്‍ ജാപ്പനീസ്‌ സംവിധായകന്‍ കനേറ്റോ ഷിന്റോ, തിലകന്‍, സി പി പത്മകുമാര്‍, ജോസ്‌ പ്രകാശ്‌, നവോദയാ അപ്പച്ചന്‍,റ്റി ദാമോദരന്‍, അശോക്‌ മേത്ത, വിന്ധ്യന്‍,ബോംബെ രവി, റ്റി എ ഷാഹിദ്‌ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
സിനിമാ ചര്‍ച്ചയും പ്രദര്‍ശനവും
റൗണ്ട്‌ ടേബിള്‍, ട്രിഗര്‍ പിച്ച്‌, ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍, ടുവോര്‍ഡ്‌സ്‌ കോ-ഓപ്പറേഷന്‍, ദ്‌ വൈറല്‍ വൈറസ്‌, മാസ്റ്റര്‍ ക്ലാസ്‌, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ്‌ ദ്‌ ഡയറക്‌ടര്‍ എന്നീ എട്ട്‌ വ്യത്യസ്‌ത പരിപാടികള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുട്ടികളുടെ ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയാണ്‌ റൗണ്ട്‌ ടേബിള്‍. ഇതിനോടനുബന്ധിച്ച്‌ കുട്ടികള്‍ക്ക്‌ മാത്രമായി ഡിസംബര്‍ ഒന്‍പതിനും 10 നും പ്രത്യേക സിനിമകള്‍ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. ശ്രീലങ്കന്‍ ഫിലിം ഡവലപ്പ്‌മെന്റ്‌ കോപ്പറേഷനുമായി ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിലുള്ള സഹകരണം തേടുന്നതിനുള്ള ചര്‍ച്ചയും മേളയുടെ ഭാഗമായി നടക്കും.
ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രമേളകള്‍ തമ്മില്‍ സഹകരിച്ച്‌ പ്രവര്‍ക്കുന്നതിനും പൊതുവേദി രൂപവത്‌ക്കരിക്കുന്നതിനുള്ള ശ്രമമാണ്‌ ടുവോര്‍ഡ്‌സ്‌ കോ-ഓപ്പറേഷന്‍ എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്‌.
ഇന്ത്യന്‍ സിനിമയുടെ 100 -ാം വാര്‍ഷികം പ്രാമണിച്ച്‌ പ്രത്യേക എക്‌സിബിഷനുമുണ്ട്‌. ഫിലിംസ്‌ ഡിവിഷനാണ്‌ എക്‌സിബിഷന്‍ തയ്യാറാക്കി അവതരിപ്പിക്കുന്നത്‌.

സുവര്‍ണ്ണചകോര ചിത്രത്തിന്‌ 15 ലക്ഷം
സുവര്‍ണ്ണ ചകോരം ലഭിക്കുന്ന മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും 15 ലക്ഷം രൂപ പങ്കിടും. രജത ചകോരം ലഭിക്കുന്ന മികച്ച സംവിധായകനും നവാഗത സംവിധായകനും യഥാക്രമം നാലു ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും അവാര്‍ഡ്‌ തുകയായി നല്‍കും. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച മത്സരചിത്രത്തിന്‌ രജത ചകോരവും രണ്ടു ലക്ഷം രൂപയും ലഭിക്കും. കൂടാതെ മികച്ച മലയാള ചിത്രത്തിന്‌ രാജ്യാന്തര ചലച്ചിത്ര നിരൂപക സംഘം ഏര്‍പ്പെടുത്തിയിട്ടുള്ള ഫിപ്രസി അവാര്‍ഡും മത്സര വിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനും ഏഷ്യന്‍ ഫിലിം പ്രൊമോഷന്‍ സെന്ററിന്റെ നെറ്റ്‌ പാക്ക്‌ അവാര്‍ഡും ലഭിക്കും. സംവിധായിക മീരാ നായര്‍ ഏര്‍പ്പെടുത്തിയ മികച്ച ഇന്ത്യന്‍ നവാഗതസംവിധായകന്‌ ഹസ്സന്‍കുട്ടി അവാര്‍ഡായി 50,000 രൂപ നല്‍കും.


ജൂറി
രാജ്യാന്തര മത്സവിഭാഗം ജൂറി അദ്ധ്യക്ഷന്‍ പ്രസിദ്ധ ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ്‌ ആയിരിക്കും. ഇറാനിയന്‍ സിനിമാ നിരൂപകയായ ആന്‍ ഡെമി ജെറോ, സംവിധായകരായ ഡാങ്‌ നാറ്റ്‌ മിങ്‌ (വിയറ്റ്‌നാം), പിയറി യാമിയാഗോ (ബുര്‍ക്കിനാ ഫാസോ ), ഗോവിന്ദ്‌ നിഹ്‌ലാനി (ഇന്ത്യാ) എന്നിവരാണ്‌ അംഗങ്ങള്‍.

ഫിപ്രസി വൈസ്‌ പ്രസിഡന്റായ ജിയോര്‍ജി കാര്‍പാത്തിയും (ഹംഗറി) ടുണീഷ്യന്‍ വിമര്‍ശകനായ നാര്‍ജസ്‌ ടോര്‍ച്ചാനിയും ഡെക്കാന്‍ ഹെറാള്‍ഡിന്റെ ചലച്ചിത്ര നിരൂപകനായ സുബ്രഹ്മണ്യം വിശ്വനാഥുമാണ്‌ ഫിഫ്രസി ജൂറിയിലിള്ളത്‌.
യസ്റ്റോണിയയിലെ ബ്ലാക്ക്‌ നൈറ്റ്‌ മേളയുടെ ഡയറക്ടറായ ടീനാ ലോക്ക്‌, ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രോഗ്രാമറായ പാര്‍ക്ക്‌ സങ്‌ ഹോ, ശ്രീലങ്കന്‍ സംവിധായകനായ ജയന്താ ചന്ദ്രസിരി എന്നിവരാണ്‌ നെറ്റ്‌പാക്‌ ജൂറിയിലുള്ളത്‌. ഹസ്സന്‍കുട്ടി അവാര്‍ഡിന്റെ ജൂറി സംവിധായകരായ ഗിരീഷ്‌ കാസറവള്ളി, സലീം അഹമ്മദ്‌, എഴുത്തുകാരനും ജോര്‍ജ്ജിയ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനുമായ നേറ്റ്‌ കോഹന്‍ എന്നിവരടങ്ങുന്നതാണ്‌.

അരവിന്ദന്‍ സ്‌മാരക പ്രഭാഷണം
പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയിലെ വിഖ്യാത സംവിധായകന്‍ സുലൈമാന്‍ സിസേ ഡിസംബര്‍ 11 ന്‌ അരവിന്ദന്‍ സ്‌മാരക പ്രഭാഷണം നടത്തും.

151 പ്രതിഭകല്‍ 7117 പ്രതിനിധികള്‍
അതിഥികളായി 151 ചലച്ചിത്ര പ്രതിഭകള്‍ മേളയ്‌ക്കെത്തും. ഡെലിഗേറ്റുകളായി 7117 പേര്‍ പങ്കെടുക്കും. ഇതില്‍ 1741 പേര്‍ വിദ്യാര്‍ത്ഥികളാണ്‌. കഴിഞ്ഞ മേളയില്‍ 7014 ഡെലിഗേറ്റുകളാണ്‌ ഉണ്ടായിരുന്നത്‌. ഇപ്രാവശ്യം സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ വിവിധ ശാഖകള്‍ വഴിയായിരുന്നു ഡെലിഗേറ്റ്‌ രജിസ്‌ട്രേഷനും ഐ.ഡി കാര്‍ഡുകളുടെ വിതരണവും.
പന്ത്രണ്ടിടത്ത്‌ സിനിമാപ്രദര്‍ശങ്ങള്‍
നിശാഗന്ധി, കലാഭവന്‍, കൈരളി, നിള, ശ്രീ, ന്യൂ ,അഞ്‌ജലി, ശ്രീകുമാര്‍, ശ്രീപത്മനാഭ, ധന്യാ, രമ്യാ, അജന്ത എന്നിവിടങ്ങളിലാണ്‌ സിനിമാപ്രദര്‍ശങ്ങള്‍.
സിഗ്നേച്ചര്‍ ഫിലിം
സിഗ്നേച്ചര്‍ ഫിലിം തയ്യാറാക്കിയിരിക്കുന്നത്‌ റ്റി പി സൂരജാണ്‌.

No comments:

Post a Comment